Posts

എ അയ്യപ്പന്

പ്ലാസ്റ്റിക് കരളുള്ള- ചെകുത്താൻെറ പ്രളയകാലത്ത് എന്‍റെ വ്യക്ഷശിഖരങ്ങളിൽ നൃത്തം ചെയ്യും, മയിൽ. ഒറ്റക്കല്ലുള്ള- തെച്ചിപ്പൂ മൂക്കുത്തിമേൽ ഒലിച്ചിറങ്ങും കൃഷ്ണമണീ തൻ ദു:ഖം. സക്തമാം നിൻ രക്തഞരമ്പുകള്‍ ചുരത്തും പച്ചനദി പോലൊഴുകും കവിത. അഞ്ചുഫണത്തിൻെറ- ദംശനത്താൽ അമ്പുപോലെ വിടർന്ന ചുണ്ടിൽ വിശുദ്ധ സ്വർണ്ണജലം.* തിക്തഗാഥയെഴുതിയ ചുവപ്പു തല്പത്തിൽ പുഷ്പപാദങ്ങളാൽ നടന്നുപോയവൻ. മജ്ജപൊട്ടിപ്പാടിയ മേഘമൽഹാറിന്നമ്ല- വർഷത്തിൽ കുതിർന്ന ധവളരാത്രികള്‍. രക്ഷസ്സിൻ മാംസനിബദ്ധമാം പ്രണയം അസ്ഥി യിൽ നീലസർപ്പമായ്... ഭിക്ഷചോദിച്ചയവസാന ബുദ്ധൻ. ഹൃദയത്തിൻ, ഗർത്തത്തിലൊരു നക്ഷത്രമുദിക്കുന്നു. വിശുദ്ധ സ്വര്‍ണ്ണജലം:- മദ്യം

കവിതയുടെ പ്രതികാരം

Image
കവിതയുടെ നെഞ്ചിലാഴ്ത്തിയ കഠാരയില്‍ നിന്ന് ചോര പൊടിയുന്നു ഓരോ കുത്തിലും ഉയരുന്ന നിന്‍റെ രോദനം ഏദനില്‍ നിന്ന് ഭ്രഷ്ടനായ ജാരനെപ്പോലെ അവള്‍ തന്ന ഫലം രുചിച്ചു രക്തത്തിനും മാംസത്തിനും കണക്കുചോദിക്കുവാന്‍ നീ വരുമെന്ന് ആരോ പറഞ്ഞു വല മൂടിയ ദര്‍പ്പണത്തിലൂടെ പുകച്ചുരുളായി നിന്‍റെ മുഖം കാണാം പുല്‍മേടിന്‍റെ ഈ ശൃംഗത്തിൽ ഞാനൊറ്റക്ക് രാപ്പകലുകളുടെ മദ്ധ്യയാമങ്ങളിൽ നിലംതോടാത്ത പാദങ്ങളിൽ നീ വരും ഒരു മഞ്ഞുമഴുകൊണ്ട് എന്‍റെ കണ്ഠം ഛേദിക്കും രക്തം താഴ്വാരങ്ങളിലേക്കൊഴുകും. ചിത്രങ്ങള്‍: ഗൂഗിള്‍

മിന്നുകെട്ടാത്തവള്‍

Image
അസ്ഥിയിലിഴയുന്നു നാഗിനി അവളെന്‍റെ- രക്തസ്ഥലികളില്‍ ചുംബിച്ചു പച്ചിലക്കയ്യുകള്‍ നീട്ടുന്നു തരൂ നിന്‍റെ- നക്ഷത്രക്കണ്ണിലെ നീരാവി നിദ്രയില്‍ നീലക്കുറിഞ്ഞി ഞാന്‍ തേടുന്നു ഒറ്റക്കുയിലിന്‍റെ പാട്ടു ഞാന്‍ കേള്‍ക്കുന്നു മജ്ജയില്‍ മഷിത്തണ്ടുനിറച്ചുനിന്‍ മുജ്ജന്മദാഹം തീര്‍ക്കുവാനെത്തുന്നു ഉത്സവച്ചീവിടെവിടെച്ചിലക്കുന്നു പുസ്തകത്താളില്‍ മുത്തും മയില്‍‌പ്പീലി ഉപ്പുമണക്കുന്ന കണ്ണുനീരായിരം ചിപ്പിക്കുള്ളിലൊളിച്ചു വയ്ക്കുന്നു കല്ലില്‍ച്ചാലിച്ച കാട്ടുവിഷം വില്ലില്‍ കുലച്ചെയ്യുന്നു ചില്ലുപൊട്ടിച്ചിരിക്കുമ്പോഴൊക്കെയും പുല്ലാംകുഴലിന്‍റെ സംഗീതം ചക്രവാളത്തിലെന്‍ ചാകരക്കണ്ണുകള്‍ മത്സ്യരാജ്യത്തിന്‍ കൊടിമരം കാണുന്നു അര്‍ദ്ധരാത്രിയിലേതോ നിലാവിന്‍റെ കച്ചയഴിച്ചിവന്‍ കെട്ടുന്നു വാരിയെടുത്ത വളപ്പൊട്ടുകളില്‍ നിന്‍റെ ചോരയിറ്റുന്ന കൈപ്പടം കാണുന്നു കാലില്‍ ശലഭച്ചിലമ്പു കെട്ടിയ നീലിയെന്നെ വിളിച്ചുയര്‍ത്തുന്നു ഏറുമാടംകെട്ടിഞാനുറങ്ങുമ്പോള്‍ ഏതുപെണ്ണിന്‍റെ തേങ്ങല്‍ മുഴങ്ങുന്നു ഏഴു മുളങ്കാടുകള്‍ മൂളട്ടെ ഏകാന്തനാമെന്‍റെ സീല്‍ക്കാരം മഞ്ഞുവീഴുന്ന മാറത്ത് മഴവില്ലിന്‍- ചില്ലയിലൊരു ക

പ്രളയമഴ

Image
കൂര്‍ത്ത ചില്ലുകള്‍ നെഞ്ചിലാഴ്ത്തും പോല്‍ നിന്‍റെയാരവം നീയിന്ന് സംഗീതമല്ല മണ്ണില്‍ മുടിയഴിച്ചിട്ട ജലരക്ഷസ്സ് നിനക്കായവര്‍ സ്തുതിച്ച ഗീതങ്ങള്‍ ഞാന്‍ തിരസ്ക്കരിക്കും മലവെള്ളത്തിലൂടെ ഒരു മകന്‍ ഒലിച്ചുപോകുന്നു പുഴയൊഴുക്കില്‍ അവന്‍റെ കരച്ചില്‍ കേള്‍ക്കാം ഋതുവില്‍ മറഞ്ഞ് അദൃശ്യയായ് നീ നഖങ്ങളാഴ്ത്തുന്നു ലെന്‍സിന്‍റെ ഇടനാഴിയില്‍ വച്ച് എന്‍റെ ചിത്രം മങ്ങിപ്പോകുന്നു ഉരുള്‍പൊട്ടലില്‍ വീണ് ചിതറിപ്പോയ നി ല വി ളി ധവളാഭമായ ഒരു ഫണം ഭൂമിയെ മൂടുന്നു ഇത് അതിവൃഷ്ടിയുടെ കാലം അവന്‍റെ പേടകത്തില്‍* പക്ഷികളും മൃഗങ്ങളുമില്ല വംശഛേദം വരും മനുഷ്യന്‍ മാത്രം. കുറിപ്പ്:- മഴയെ സ്തുതിപ്പവരേ മഴ, ഒരുനാള്‍ പ്രളയമായ് വരും. *നോഹയുടെ പേടകം ചിത്രങ്ങള്‍:- ഗൂഗിള്‍

കവിതയുടെ ഇടവഴി

Image
കവിതയില്ലാതെ ഞാനെങ്ങനെ എന്‍റെ ഹൃദയം തുറക്കും നിന്നോട് പറയാന്‍ എളുതല്ലാത്ത കാര്യം പറഞ്ഞു വയ്ക്കും. കറുത്ത ആകാശത്തില്‍ കൊറ്റികള്‍ പറക്കുന്നത്, സമുദ്രത്തിന്‍റെ അഗാധനീലിമ, ഇരുട്ടിന്‍റെ ആഴം. നിന്‍റെ മൌനം ഒരു സ്ഫടികം പോലെ എന്‍റെ കവിതയില്‍ വീണുടയുന്നു ഒരു ഇളംകാറ്റായ് വന്ന് മെഴുതിരിയെ ചുംബിക്കുന്നു. എല്ലാ ഋതുക്കളുടെയും ഹൃദയത്തില്‍ കണ്ണുനീരിന്‍റെ ഒരിടവഴിയുണ്ട് കവിതയുടെ ഈ വഴിയിലൂടെയാണ് ഞാന്‍ നിന്നിലെത്തുന്നത്. ചിത്രങ്ങള്‍: ഗൂഗിള്‍

ഓര്‍മ്മ

Image
ഒരു ദിവസത്തെ ഒസ്യത്തെയുള്ളൂ ഓര്‍മ്മകള്‍ക്ക് അകാലത്തില്‍ മഴയില്‍ക്കുരുത്ത ഈയാംപാറ്റകളെപ്പോലെ നീ സാത്താന്‍റെ മാലാഖ അവന്‍റെ വിരലില്‍ നിന്ന് ഒരായിരം ചിറകുമായ് പറന്നുവന്നവള്‍ മുറികളില്‍ പ്രകാശത്തിന്‍റെ ശീതളഛായിൽ ചിറകുകളുടെ തൽപ്പമൊരുക്കി മരിച്ചുവീഴുന്നു നിനക്കെന്നും കന്നിമണ്ണിന്‍റെ ഗന്ധം ചിലപ്പോഴത് ഗന്ധകത്തിന്‍റെ തന്നെ മണമാകും പ്രഭാതത്തിൽ നിഷ്ഫലജന്മത്തിന് സമ്മാനമായ്‌ മുറിയാകെ  നിന്‍റെയുടലുകൾ എങ്കിലും, ഈ വേനലിലും- ഒറ്റനാളിന്‍റെ ഒസ്യത്തുമായ് നീ വരുമെന്ന്, സ്മൃതികൾ ഒടുങ്ങും വരെ- മണ്ണടരുകളില്‍ നിന്ന് വീണ്ടും വീണ്ടും പുനര്‍ജ്ജനിക്കുമെന്ന്, ഞാന്‍ സ്വപ്നം കാണുന്നു. ചിത്രങ്ങള്‍: ഗൂഗിള്‍

മുത്ത്‌

Image
പേടമാനിന്‍റെ ഇറച്ചിക്ക് പ്രണയത്തിന്‍റെ രുചി മേഘത്തിന്‍റെ നിറമായിരുന്നു നിനക്ക് ഭൂമിയിലെ ഇലച്ചാര്‍ത്തുകള്‍ക്കിടയിലെ എന്‍റെ സ്വപ്നം ഓരോ ശരത്തുമ്പിലും ഇറ്റുവീഴുന്ന മേഘരക്തം നിന്‍റെ നക്ഷത്രക്കണ്ണുകള്‍ എനിക്കുന്നം നഷ്ടബോധത്തിന്‍റെ നിലാവില്‍ നിന്ന് മൃതിയുടെ താഴ്വാരങ്ങളിലേക്ക് ഇറങ്ങിവന്നവന്‍ ഞാന്‍ കാടിന്‍റെ നിലവിളി എനിക്കു ഹരം വേടന്‍റെ വിശപ്പിന് മാനിന്‍റെ വേഗത എല്ലാ ഋതുക്കളും നീയായിരുന്നു വരുംകാലത്തിന്‍റെ വിരഹവും സമുദ്രത്തിന്‍റെ വിഹ്വലതയും നീയായിരുന്നു പാലപ്പൂവിന്‍റെ മണവും പര്‍ദ്ദയുടെ സുതാര്യതയും നീയായിരുന്നു കവിത യക്ഷിയുടെ രൂപമായ്‌ നിന്നില്‍ വസിച്ചു ആയിരം മാനിനെ വേട്ടയാടിയപ്പോഴും അതിലേറ്റം സ്വാദ് നിനക്കായിരുന്നു ദാഹത്തിന്‍റെ ചോരക്ക് വാക്കിനാല്‍ പ്രായശ്ചിത്തം നീയെന്‍റെ മുജ്ജന്മത്തിലെ മുത്ത്‌. ചിത്രങ്ങള്‍:ഗൂഗിള്‍