Posts

പ്രളയമഴ

Image
കൂര്‍ത്ത ചില്ലുകള്‍ നെഞ്ചിലാഴ്ത്തും പോല്‍ നിന്‍റെയാരവം നീയിന്ന് സംഗീതമല്ല മണ്ണില്‍ മുടിയഴിച്ചിട്ട ജലരക്ഷസ്സ് നിനക്കായവര്‍ സ്തുതിച്ച ഗീതങ്ങള്‍ ഞാന്‍ തിരസ്ക്കരിക്കും മലവെള്ളത്തിലൂടെ ഒരു മകന്‍ ഒലിച്ചുപോകുന്നു പുഴയൊഴുക്കില്‍ അവന്‍റെ കരച്ചില്‍ കേള്‍ക്കാം ഋതുവില്‍ മറഞ്ഞ് അദൃശ്യയായ് നീ നഖങ്ങളാഴ്ത്തുന്നു ലെന്‍സിന്‍റെ ഇടനാഴിയില്‍ വച്ച് എന്‍റെ ചിത്രം മങ്ങിപ്പോകുന്നു ഉരുള്‍പൊട്ടലില്‍ വീണ് ചിതറിപ്പോയ നി ല വി ളി ധവളാഭമായ ഒരു ഫണം ഭൂമിയെ മൂടുന്നു ഇത് അതിവൃഷ്ടിയുടെ കാലം അവന്‍റെ പേടകത്തില്‍* പക്ഷികളും മൃഗങ്ങളുമില്ല വംശഛേദം വരും മനുഷ്യന്‍ മാത്രം. കുറിപ്പ്:- മഴയെ സ്തുതിപ്പവരേ മഴ, ഒരുനാള്‍ പ്രളയമായ് വരും. *നോഹയുടെ പേടകം ചിത്രങ്ങള്‍:- ഗൂഗിള്‍

കവിതയുടെ ഇടവഴി

Image
കവിതയില്ലാതെ ഞാനെങ്ങനെ എന്‍റെ ഹൃദയം തുറക്കും നിന്നോട് പറയാന്‍ എളുതല്ലാത്ത കാര്യം പറഞ്ഞു വയ്ക്കും. കറുത്ത ആകാശത്തില്‍ കൊറ്റികള്‍ പറക്കുന്നത്, സമുദ്രത്തിന്‍റെ അഗാധനീലിമ, ഇരുട്ടിന്‍റെ ആഴം. നിന്‍റെ മൌനം ഒരു സ്ഫടികം പോലെ എന്‍റെ കവിതയില്‍ വീണുടയുന്നു ഒരു ഇളംകാറ്റായ് വന്ന് മെഴുതിരിയെ ചുംബിക്കുന്നു. എല്ലാ ഋതുക്കളുടെയും ഹൃദയത്തില്‍ കണ്ണുനീരിന്‍റെ ഒരിടവഴിയുണ്ട് കവിതയുടെ ഈ വഴിയിലൂടെയാണ് ഞാന്‍ നിന്നിലെത്തുന്നത്. ചിത്രങ്ങള്‍: ഗൂഗിള്‍

ഓര്‍മ്മ

Image
ഒരു ദിവസത്തെ ഒസ്യത്തെയുള്ളൂ ഓര്‍മ്മകള്‍ക്ക് അകാലത്തില്‍ മഴയില്‍ക്കുരുത്ത ഈയാംപാറ്റകളെപ്പോലെ നീ സാത്താന്‍റെ മാലാഖ അവന്‍റെ വിരലില്‍ നിന്ന് ഒരായിരം ചിറകുമായ് പറന്നുവന്നവള്‍ മുറികളില്‍ പ്രകാശത്തിന്‍റെ ശീതളഛായിൽ ചിറകുകളുടെ തൽപ്പമൊരുക്കി മരിച്ചുവീഴുന്നു നിനക്കെന്നും കന്നിമണ്ണിന്‍റെ ഗന്ധം ചിലപ്പോഴത് ഗന്ധകത്തിന്‍റെ തന്നെ മണമാകും പ്രഭാതത്തിൽ നിഷ്ഫലജന്മത്തിന് സമ്മാനമായ്‌ മുറിയാകെ  നിന്‍റെയുടലുകൾ എങ്കിലും, ഈ വേനലിലും- ഒറ്റനാളിന്‍റെ ഒസ്യത്തുമായ് നീ വരുമെന്ന്, സ്മൃതികൾ ഒടുങ്ങും വരെ- മണ്ണടരുകളില്‍ നിന്ന് വീണ്ടും വീണ്ടും പുനര്‍ജ്ജനിക്കുമെന്ന്, ഞാന്‍ സ്വപ്നം കാണുന്നു. ചിത്രങ്ങള്‍: ഗൂഗിള്‍

മുത്ത്‌

Image
പേടമാനിന്‍റെ ഇറച്ചിക്ക് പ്രണയത്തിന്‍റെ രുചി മേഘത്തിന്‍റെ നിറമായിരുന്നു നിനക്ക് ഭൂമിയിലെ ഇലച്ചാര്‍ത്തുകള്‍ക്കിടയിലെ എന്‍റെ സ്വപ്നം ഓരോ ശരത്തുമ്പിലും ഇറ്റുവീഴുന്ന മേഘരക്തം നിന്‍റെ നക്ഷത്രക്കണ്ണുകള്‍ എനിക്കുന്നം നഷ്ടബോധത്തിന്‍റെ നിലാവില്‍ നിന്ന് മൃതിയുടെ താഴ്വാരങ്ങളിലേക്ക് ഇറങ്ങിവന്നവന്‍ ഞാന്‍ കാടിന്‍റെ നിലവിളി എനിക്കു ഹരം വേടന്‍റെ വിശപ്പിന് മാനിന്‍റെ വേഗത എല്ലാ ഋതുക്കളും നീയായിരുന്നു വരുംകാലത്തിന്‍റെ വിരഹവും സമുദ്രത്തിന്‍റെ വിഹ്വലതയും നീയായിരുന്നു പാലപ്പൂവിന്‍റെ മണവും പര്‍ദ്ദയുടെ സുതാര്യതയും നീയായിരുന്നു കവിത യക്ഷിയുടെ രൂപമായ്‌ നിന്നില്‍ വസിച്ചു ആയിരം മാനിനെ വേട്ടയാടിയപ്പോഴും അതിലേറ്റം സ്വാദ് നിനക്കായിരുന്നു ദാഹത്തിന്‍റെ ചോരക്ക് വാക്കിനാല്‍ പ്രായശ്ചിത്തം നീയെന്‍റെ മുജ്ജന്മത്തിലെ മുത്ത്‌. ചിത്രങ്ങള്‍:ഗൂഗിള്‍

യക്ഷിക്ക്

Image
രക്തം ചര്‍ദ്ദിച്ച ഭൂമി രക്ഷസ് നിനക്കൊരു നക്ഷത്രരാത്രി തുപ്പലിന്‍ ചുവപ്പുതല്‍പ്പത്തില്‍ ചവിട്ടിയെത്തുക അസ്ഥിയില്‍പൂത്ത ചുണ്ണാമ്പെടുക്കുക നഗ്നം നാരായം ഒറ്റിന്‍റെ മന്ത്രം അറ്റ വിരലിനാല്‍ തെച്ചിപ്പൂവ് എത്ര കരുണം നിലാവില്‍ നിന്‍ ദ്രംഷ്ട്ര!     ശപ്തം സുന്ദരം മേഘവസ്ത്രം അര്‍ദ്ധരാത്രി! ആരുടെ നീലക്കൊലുസിന്‍റെ ശബ്ദം? യക്ഷീ ത്രിലോകസുന്ദരീ നീലീ നിശാചാരിണീ കണ്‍ഠത്തിൽ ഗാന- ചെന്തീക്കനൽ ഒറ്റ ചുംബനം നെറ്റിയിൽ ഒരിക്കലും പച്ചിരുമ്പിനാൽ പച്ചയെത്തൊടില്ല ഞാന്‍.

രാത്രി

Image
നക്ഷത്രങ്ങളുടെ രാജകുമാരാ നീയെന്തിന് ഭൂമിയില്‍ മുജ്ജന്മശാപത്താല്‍ വന്നു അസ്ത്രത്താല്‍ മുറിഞ്ഞ കൃഷ്ണമണിയില്‍ നിന്ന് രത്നരക്താഭമാം കവിത ശത്രുക്കള്‍ ചുറ്റും എവിടെയെന്‍ അനശ്വര സത്രം നക്ഷത്രനീല- സ്വപ്നസാന്ദ്രമാം മിഴികളില്‍ പ്രണയസമുദ്രം നിറച്ച കാമുകി വീര്യം നിറച്ച അമൃതാം വിഷദ്രവം നിറങ്ങള്‍ പ്രപഞ്ചമാകെപ്പടര്‍ന്നപോല്‍ തുളുമ്പും ആകാശം ഒമര്‍ഖയ്യാമിന്‍റെ ജന്മനക്ഷത്രം എന്നെ മാത്രം സ്നേഹിച്ച നര്‍ത്തകി രാത്രി. കുറിപ്പ്: ഒരു ഗസല്‍ ലഹരിയില്‍ എഴുതിയത്. ചിത്രങ്ങള്‍:-ഗൂഗിള്‍

പെണ്‍തണല്‍

Image
ഒരു കാലം നീയായിരുന്നു എന്‍റെ തണല്‍മരം. നിന്‍റെ കൈഞരമ്പുകള്‍ ഇലകളിലെ പച്ചവരകള്‍ പോലെ. നിന്‍റെ ശിഖരങ്ങളില്‍ പക്ഷികള്‍ പാടുമ്പോള്‍ എനിക്കുമേല്‍ പുഷ്പവൃഷ്ടി. നട്ടുച്ചകളിലെ ആലസ്യങ്ങളില്‍ നീ പ്രാണവായുവിന്‍റെ കൂടാരം. സന്ധ്യകളില്‍ നിന്‍റെ നെറുകയില്‍ അസ്തമയസൂര്യന്‍ ഒരു പൊട്ടായ്... ഒരു രാത്രി യക്ഷിപ്പാലയായ് പൂത്ത് നീ മുടിയഴിച്ചു നിന്നു. രക്തം മുഴുവന്‍ വാര്‍ന്നുപോയ സ്വപ്നത്തിന്‍റെ ഓര്‍മ്മയ്ക്ക്‌ എല്ലാ ഋതുക്കളിലും നീയെരിഞ്ഞു. ഇന്നും ഈ ചൂണ്ടുവിരലിലെ ചുണ്ണാമ്പുലാവക്കു പകരം നിന്‍റെ പാലപ്പൂഗന്ധം. ചിത്രങ്ങള്‍:- ഗൂഗിള്‍